Wednesday, October 12, 2011

മഷി പടരുന്ന അക്ഷരത്തണലുകൾ-ഡോ.പി എം ഗിരീഷ് Book Review

മഷി പടരുന്ന അക്ഷരത്തണലുകൾ-ഡോ.പി എം ഗിരീഷ്

 ‘കവിതകൾ എന്നെപ്പോലുള്ള വിഡ്ഢികളാൽ ഉണ്ടാക്കപ്പെട്ടു എന്നാൽ, ഈശ്വരന് മാത്രമേ ഒരു വൃക്ഷം ഉണ്ടാക്കാനാവൂ ( ജൂതകവിത) ഈ ജൂതകവിത* യുടെ പൊരുൾ ഉൾക്കൊള്ളുന്ന കവിയാണ് ജോസഫ് കെ ജോബ്. കാരണം എഴുത്തിന്റെ സംഘർഷങ്ങളും പ്രകൃതിയുടെ ക്ഷയോന്മുഖാവസ്ഥയുമാണ് ജോസഫിന്റെ ആകുലതകൾ. പ്രകൃതിപരിണാമങ്ങളുടെ അതിസൂക്ഷമഭാവങ്ങൾ ആവാഹിച്ചെടുക്കാൻ മനുഷ്യൻ ആർജിച്ച സാങ്കേതികത്തികവ് എത്രമാത്രം അപര്യാപ്തമാണെന്ന് കവിയ്ക്ക് അറിയാം. അതുകൊണ്ടാണ്, ‘കവിത എഴുതാനാണെളുപ്പം/എഴുതുമ്പോൾ/ഒന്നും നഷ്ടപ്പെടാനില്ലെന്ന്’ : കവിയ്ക്ക് പറയാനാകുന്നത്. ഇതിന്റെ മറ്റൊരു തലം ഭ്രാന്ത് എന്ന കവിതയിൽ കാണാം : ‘പിരാന്തു [...]


‘കവിതകൾ
എന്നെപ്പോലുള്ള വിഡ്ഢികളാൽ
ഉണ്ടാക്കപ്പെട്ടു
എന്നാൽ, ഈശ്വരന് മാത്രമേ
ഒരു വൃക്ഷം
ഉണ്ടാക്കാനാവൂ ( ജൂതകവിത)

ഈ ജൂതകവിത* യുടെ പൊരുൾ ഉൾക്കൊള്ളുന്ന കവിയാണ് ജോസഫ് കെ ജോബ്. കാരണം എഴുത്തിന്റെ സംഘർഷങ്ങളും പ്രകൃതിയുടെ ക്ഷയോന്മുഖാവസ്ഥയുമാണ് ജോസഫിന്റെ ആകുലതകൾ.

പ്രകൃതിപരിണാമങ്ങളുടെ അതിസൂക്ഷമഭാവങ്ങൾ ആവാഹിച്ചെടുക്കാൻ മനുഷ്യൻ ആർജിച്ച സാങ്കേതികത്തികവ് എത്രമാത്രം അപര്യാപ്തമാണെന്ന് കവിയ്ക്ക് അറിയാം. അതുകൊണ്ടാണ്, ‘കവിത എഴുതാനാണെളുപ്പം/എഴുതുമ്പോൾ/ഒന്നും നഷ്ടപ്പെടാനില്ലെന്ന്’ : കവിയ്ക്ക് പറയാനാകുന്നത്. ഇതിന്റെ മറ്റൊരു തലം ഭ്രാന്ത് എന്ന കവിതയിൽ കാണാം : ‘പിരാന്തു പിടിച്ചു നേരത്ത്/ കവിതയെഴുതാൻ എനിക്ക് ഭ്രാന്തില്ല’ എന്ന്. സജീവവും സുതാര്യവുമായ ആവാസവ്യവസ്ഥ നഷ്ടപ്പെടുമ്പോളാണ് കവിയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് :

ചവിട്ടിയരയ്ക്കും മുമ്പ്
ഭൂകമ്പം
ഒന്ന് കരൾ പിടഞ്ഞിട്ടുണ്ടാകണം
മാപിനികളൊന്നും
അത്
ചൂണ്ടിക്കാട്ടിയിട്ടില്ല
(ആവാസവ്യവസ്ഥ)

പ്രകൃതിയെ പ്രതിരോധമാധ്യമമാക്കി മാറ്റുകയാണ് ഈ കവി. മനുഷ്യന്റെ പൊറുതിയ്ക്കായി പ്രകൃതി ചില പാഠങ്ങൾ ഒരുക്കിവെച്ചിട്ടുണ്ട്. ഓരോ ജീവനെയും തമ്മിൽ കൊരുക്കുന്ന ആവാസവ്യവസ്ഥയാണത്. അവിടെ സംസ്‌കാരം നാമ്പി ടുമ്പോൾ അത് അതിവാസവ്യവസ്ഥയായി മാറുന്നു. ഈ പരിണാമങ്ങൾക്കിടയിൽ വരുന്ന പൊരുത്തക്കേടു കളാണ് പ്രകൃതിയേയും മനുഷ്യനേയും അകറ്റുന്നത്. ആവാസവ്യവസ്ഥയുടെ പ്രമാണങ്ങൾ പ്രകൃതിയുടെതാണ് അതിവാസവ്യവസ്ഥ യാകട്ടേ മനുഷ്യന്റെതും. ഇവ തമ്മിലുള്ള സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്. ആ വാസവ്യവസ്ഥയിൽ പ്രകൃതി പറയുന്ന അളവിൽ വിഭവസംഭരണം നടത്താനുള്ള അറിവിനെയാണ് പരിസ്ഥിതി സാക്ഷരത എന്നു വിശേഷിപ്പിക്കുന്നത് മനുഷ്യൻ മറന്നുപോയ ആ സാക്ഷരതയുടെ പാഠം ഓർമിപ്പിക്കുകയാണ് ലോക ത്തുള്ള പ്രകൃതിപ്രേമികളായ കവികൾ. അവരിൽ ആഫ്രിക്കൻ കവികളയായ കാൻസാരിവിവയും മുസ കൊജി ക്രീക്ക് ജോയ് ഹർജോയുമുണ്ട്. അവരോടോപ്പം ജോസഫും.

ചാർച്ചയുടെ വ്യത്യസ്തഭാവങ്ങളാണ് ജോസഫിന്റെ കവിതകളിലെ രൂപകങ്ങളധികവും. സ്ഥിരമായി കല്പിച്ചു പോരുന്ന ആംഗിക‏ ആഹാര്യ‏വാചിക ഭാവങ്ങൾ രൂപകങ്ങളായി പരിണമിക്കുകയാണ്. ‘പരിചിതമായതിനെ അപ രിചിതവത്ക്കരിക്കുകയാണ് കവിത’ എന്ന ദർശനത്തിന് എതിരാണ് ഇതിലെ രൂപകങ്ങൾ. ആധുനിക കവിതയ്ക്കു ശേഷം സംജാതമായ പ്രതിഭാസംകൂടിയാണിത്.

കവിതയിൽനിന്ന് ചരിത്രഭാവവും ദുർഗ്രഹതയും മാറ്റി വാച്യാർഥതലത്തിലേക്ക് കവിതയെകൊണ്ടുപോകുകയെ ന്നത് പുതുകവികളുടെ പൊതുരീതിയാണ് ; മിക്കകവിതകളിലും ജോസഫും ഈ രീതി പിൻതുടരുന്നുണ്ട്. പുതുകവിതകളുടെ ചിഹ്‌നങ്ങൾ അപ്രകാരമാണ് ജോസഫിൽ അരിച്ചെത്തുന്നത്. അതിനുപ്പറ്റിയ ഭാഷയ്ക്കുള്ള അന്വേഷണവും കവി നടത്തുന്നുണ്ട്. ജോസഫിന്റെ സമകാലികരെന്ന് വിശേഷിപ്പിക്കാവുന്ന മറ്റ് കവികളുടെ കാവ്യവ്യാ കരണത്തിലെ സവിശേഷതകളിൽ പ്രധാനമായവയിലൊന്ന് അവർ കാവ്യഭാഷയെ യുക്തിഭാഷയോട് അടുപ്പി ക്കുന്നുവെന്നതാണ്. യുക്തിഭാഷയ്ക്കിണങ്ങുന്ന ആവർത്തനവും അവരുടെ കവിതകളിൽ കാണാം. തെളിമൊഴിയിൽ പൊതിഞ്ഞ വാക്കുകളോടാണ് അവർക്ക് പ്രിയം.

ഉദാഹരണത്തിന് ‘ഞാൻ അവസാനത്തെ തപാൽക്കാരൻ/ഒടുക്കമവശേഷിച്ച ഒരു കത്തുമായി/ ഊരു തെണ്ടുന്നു’ (റഫീക്ക് അഹമ്മദ്‏ ഞാൻ അവസാനത്തെ തപാൽക്കാരൻ), ‘കത്തുകളെല്ലാ / മെടുത്തു കത്തിച്ചു ഞാൻ (കത്തുകൾ, പി.പി.രാമചന്ദ്രൻ). ഈ വരികളുടെ തെളിമയ്‌ക്കൊപ്പമാണ് ജോസഫും. ഉദാഹരണത്തിന് സക്കറിയയുടെ തെരഞ്ഞടുത്ത കവിതകൾ എന്ന കവിത നോക്കുക : ‘കറവക്കാരനും /പാൽക്കാരനുമായ/ സക്കറിയ കവിതകളെഴുതാറില്ല/പക്ഷേ / കറക്കുന്നതാണ് കവിതയെന്നും/ സ്‌നഹത്തിന്റെ ചീറ്റലാണ് പാലെന്നും / കറിയാച്ചൻ പറയും.’ പുതുകവിതകളുടെ ഭാവുകത്വപരിണാമഘടകങ്ങളോടൊപ്പം ആധുനിക കവിതയുടെ കലാചിسങ്ങളും ജോസഫിന്റെ കവിതകളിൽ കാണുന്നുണ്ട്. അതിലൊന്നാണ് വൈരുദ്ധ്യങ്ങളുടെ സമന്വയം. ഉദാഹരണത്തിന് ഇറച്ചിമരം എന്ന പ്രയോഗം നോക്കുക. ഇത് കവിതയിലെ ഭാവതലവുമായി പ്രതീയമാനമായി മേളിക്കുന്നു.

‘ഓരോ ഇറച്ചിമരത്തിനും കീഴെ
പകയുടെ തടമെടുത്ത്
ഛേദിച്ചു കളഞ്ഞ അകിടിൽ നിന്ന്
വാത്സല്യത്തിന്റെ ചോരയിറ്റിച്ചു കൊടുക്കുക’
(ഇറച്ചിവിറക്)
കുതിരയുടെ പക്ഷിരൂപം എന്ന പ്രയോഗം മറ്റൊരു ഉദാഹരണം

പകരം എന്ന കവിത ഈ സാധ്യതയെ നന്നായി ഉപയോഗിക്കുന്ന കവിതയാകുന്നു.
‘സ്‌നേഹിച്ചതിന് /പകരം ഒരോർമതരാം/ഒരുമ്മ തരില്ല/പകരം ഒരാകാശം തരാം/ഒരു ചിറക് തരില്ല പകരം ഒരു കിനാവ് തരാം/ഒരു ഉൺമ തരില്ല/പകരം ഒരു മൗനം തരാം/ഒരു വാക്കു തരില്ല’. പദതലത്തിൽ മാത്രമല്ല കവിതയുടെ ഭാവതലത്തിലേക്കും വിപര്യയങ്ങളെ കവി സമന്വയിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് :

‘പോകുന്ന വഴിക്കു ഞാൻ കണ്ടു
വളച്ചൊടിച്ചപ്പോൾ
പൊട്ടിപ്പോയ ഒരു ചരിത്രം.
തിരിച്ചുവരുമ്പോൾ
ഞാൻ കണ്ടു
പൊട്ടിയ ചരിത്രം കൊണ്ട്
ക്രിക്കറ്റ് സ്റ്റംബുണ്ടാക്കി
കുട്ടികൾ കളിക്കുന്നു.’ ( വളച്ചൊടിച്ചത്)

ചില അടിസ്ഥാന പ്രമേയങ്ങൾ വെച്ചുതന്നെ കവിതയെഴുതണമെന്ന് ശാഠ്യമുള്ള കവിയാണ് ജോസഫ്. വിപുലമായ സാരാംശങ്ങളുള്ള, ആദിമധ്യാന്തപ്പൊരുത്തമുള്ള കഥ എന്ന അർഥത്തിലുള്ള പ്രമേയമല്ല; മറിച്ച് അവ കവിയുടെ കാഴ്ചകളും പ്രമാണങ്ങളുമാകുന്നു. ഇങ്ങനെ കണ്ടുതും കേട്ടതും വേർതിരിക്കുമ്പോൾ അവ പ്രകൃതിയെ ക്കുറിച്ചുള്ള (തറ/പറ, മറുപടി, ആവാസ്ഥവ്യവസ്ഥ, കീടനാശിനി, ഒരു പഴയ പ്രണയം എന്നീ കവിതകൾ) എഴുത്തിനെക്കുറിച്ചുള്ള (എഴുത്ത്, ഭ്രാന്ത്, വഴിതെറ്റികൾ,ജീവിതം, എഴുത്തധികാരം, സക്കറിയയുടെ തെരഞ്ഞെടുത്ത കവിതകൾ, കവിതയും പൂച്ചയും എന്നിവ). ക്രിയയെക്കുറിച്ചുള്ള (പകരം/സ്ത്രീപക്ഷം, വെറുതെ, മൊബൈൽ വിപ്ളവം) ഇനിമയെക്കുറിച്ചുള്ള (കഴുതകളല്ല, വളച്ചൊടിച്ചത്, രുധിരാധികാരം എന്നിങ്ങനെയുള്ള കവിതകൾ) ബൗദ്ധികാധികാരങ്ങളായി മാറുന്നു.

പ്രമേയചിന്ത കവിയെ ആധുനികകവിതാ തന്ത്രത്തിലാണ് കുറ്റിയടിച്ചിരിക്കുന്നത്. അതിനാൽ ആധുനിക കവിക ളുടെ കലാതന്ത്രമായിരുന്ന സദൃശ സൃഷ്ടിയോടെ ഈ കവിക്ക് പ്രിയമേറെയുണ്ട്. ഉദാഹരണം : വായന.

‘ചക്രവർത്തിയുടെ വീണ/നീറി കത്തുമ്പോൾ/രാജ്യം വായിക്കുന്നതാരാണ്?/വെറുതെ എന്ന കവിത

മനുഷ്യൻ എത്ര സുന്ദരപദമെന്ന്/കക്കൂസ് ടാങ്ക് തുറക്കുന്നവന്/വെറുതെ ഒരു കവിത തോന്നിശവങ്ങളൊന്നും വരാതെ ബോറടിച്ചപ്പോൾ/ശ്മശാനസൂക്ഷിപ്പുകാരൻ/വെറുതെ ഒരു സൗന്ദര്യമൽസരം കാണാൻ പോയി’ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ശ്ളഥചേതസ്സുകളായി അക്ഷരത്തണലിൽ അഭയം തേടിയ എ അയ്യപ്പനെയും കമലാസുരയ്യയെയും ജോസഫ് എന്ന കവി വാക്കിൻ പൊക്കാണത്തിലേക്ക് അവരെ മെല്ലെ എടുത്തുവെയ്ക്കുന്നത് നോക്കുക:

വഴി ഓർത്തുവയ്ക്കാതിരിക്കാനാണ്/പട്ടികൾ
മൂത്രമൊഴിക്കുന്നത്/എന്നായിരുന്നു ധാരണ.
ഇപ്പോഴാണ് മനസ്സിലായത്/ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനു വേണ്ടിയാണ്
പട്ടികൾ/വഴി ഓർത്തുവയ്ക്കാത്തത് (വഴിതെറ്റികൾ എ അയ്യപ്പന്)

അവൾ/കണ്ണാടിയായി /ചിതറി വീണു/മുഖം
സുന്ദരിയായി/മത്സരിച്ചു
പല്ല്/സ്ത്രീവാദിയായി/ഞറുമ്മി
കണ്ണ്/കാമുകിയായി/നോക്കി നിന്നു
മൂക്ക്/ഭാര്യയായി/മണത്തറിഞ്ഞു
നാക്ക്/സഹോദരിയായി/പരാതി പറഞ്ഞു
ചെവി/മുത്തശ്ശിയായി/വട്ടം പിടിച്ചു/
മുല/അമ്മയായി (കമലസുരയ്യ എന്ന കവി)


സർപ്പസാന്നിധ്യം എന്ന കവിതയും താക്കോൽ എന്ന കവിതയും പരസ്പരപൂരകങ്ങളായ കവിതകളാണ് ബദൽ സംസ്‌കാരത്തെക്കുറിച്ചുള്ള കവിതകൾ എന്ന് അവയെ വിശേഷിപ്പിക്കാം ബദലുകൾ ചിലർക്ക് വിപ്ലവമാണ് മറ്റ് ചിലർക്കത് ക്ഷണികമായ പ്രതിരോധത്തിനുള്ള മാർഗമാണ്. അക്കാര്യം അടയാളപ്പെടുത്തുകയാണ് ജോസഫ്. ചിന്തയുടെയും സംവാദത്തിന്റെയും നേരിന്റെയും വരകളും കളങ്ങളും വർണങ്ങളും തീർത്ത ബദൽ/സമാന്തരം എന്ന മുറ്റം ഇന്ന് തെറിച്ച വാക്കുപോൽ കുഴമറിഞ്ഞിരിക്കുന്നു. അവിടെയും കവി സർഗ്ഗാത്മകതയുടെ കളഞ്ഞുപോയ താക്കോൽ തേടുകയാണ്.

ജോസഫിന്റെ ചില കവിതകൾ സമൂഹത്തിന്റെ സങ്കല്പരൂപീകരണവുമായി ബന്ധപ്പെട്ടതാണ്. സങ്കല്പന ത്തോടൊപ്പം പരിണാമവിധേയനാകുന്ന വ്യക്തികളും പുതിയ സങ്കല്പനത്തിൽ മിഴിച്ചു നിൽക്കുന്ന മനുഷ്യനും ഇവിടെ കാണാം. അധിനിവേശസംസ്‌കാരത്തിന്റെ ചിഹ്നങ്ങളിൽ അപ്രകാരം അമ്പരക്കുകയാണ് തീവണ്ടി സന്ദേശം എന്ന കവിതയിലെ പൊരുൾ.
തീവണ്ടി കണ്ടിട്ടില്ലാത്തയാൾക്ക്
പാളങ്ങൾൾ എന്നൊരു പൂരകം ചമയ്ക്കാനാവില്ല
സമാന്തരത്തെക്കുറിച്ച് മറ്റേതെങ്കിലും
അയാൾ രൂപപ്പെടുത്തിയിട്ടുണ്ടാകണം
ജനറൽ കമ്പാർട്ട്മെന്റ് എന്നൊരുപമയോ
ലേഡീസ് കമ്പാർട്ട്മെന്റ് എന്നൊരു ബിംബമോ
പച്ചക്കൊടിയെന്നൊരു ഉത്പ്രേക്ഷയോ
അയാൾ ചെയ്തിട്ടുണ്ടാകാൻ ഇടയില്ല

ഈ കവിതയുടെ മറ്റൊരു വശം മൊബൈൽ വിപ്ളവം എന്ന കവിതയിൽ കാണാം:

ടൂറിസ്റ്റുകൾ മറന്നു വച്ച
മൊബൈൽ ഫോൺ
എന്തു ചെയ്യണമെന്നറിയാതെ
അവൻ
അവിടെയുമുവിടെയും ഞെക്കിനോക്കി.
കുറേ അപൂർവ ചിത്രങ്ങൾ കണ്ടു.

‘ഉള്ളിലെ ശബ്ദം മാത്രം കേൾക്കുക. അതുമതി. അധികം വാക്കുകളൊന്നും വേണ്ട’ എന്ന് സൂഫികവിയായ ജലാലുദ്ധീൻ റൂമി എഴുതിയിട്ടുണ്ട്. അതുപോലെ ഈ കവിയും അത്തരം വാക്കുകളുടെ ശബ്ദജലപ്രവാഹമായി ഒഴുകിക്കൊണ്ടിരിക്കും.

സ്ഥിരമായി ഒരിടത്തു വാക്കുകളെ കെട്ടിയിട്ട് കറന്നെടുക്കാൻ കവി ഇഷ്ടപ്പെടുന്നില്ല. അവ വൈയക്തികവും ബൗദ്ധികവും പാരിസ്ഥിതികവും ആയ മേച്ചിൽപ്പുറങ്ങളിൽ യഥേഷ്ടം അലഞ്ഞു നടക്കുന്നു. അതിനാൽ ജോസ ഫിന്റെ ഈ കവിതാസമാഹാരത്തിൽ മഴയിൽകുതിർന്ന വാക്കുകളും മഷി തേടുന്ന വാക്കുകളും മൗനം കത്തുന്ന വാക്കുകളും കാണാം. അതു തന്നെയാണ്‌ ഈ കവിയുടെ വ്യതിരക്തത.

മദ്രാസ് സരവ്വകലാശാല
ചെന്നൈ

No comments:

Post a Comment